Wednesday, April 15, 2009

കടല്‍ മുറ്റത്തെ രാത്രികള്‍

അമാവാസി രാവിന്‍റെ വാര്‍മുടിയില്‍
ഒന്നായലിഞ്ഞു പിന്നെയും കടലുമാകാശവും .

അയഞ്ഞ മടിശീലയില്‍
ഉതിര്‍ന്ന ശീതേന്ദു തിരയുന്നു
പിണരിന്റെ കൈകളാല്‍
ക്ഷണികസൂര്യന്‍ .

മിന്നാമിനുങ്ങിന്റെ നിരപോലെ തിരകള്‍
പാറുന്ന കൂന്തലിന്‍ തുന്നത്തിലാടുന്നു .

കടലിനും കുടിലിനും നടുവില്‍
ഒരു നീണ്ട പുകക്കുഴല്‍
കുടിലിന്റെ ചുണ്ടുകള്‍
ആളിയണഞ്ഞ തീക്കട്ട തേടുന്നു
ചാരം പോലെ
ചിതറുന്നു തിരകള്‍ .

നാണവും നക്ഷത്രനാവും കരിഞ്ഞ രാത്രി
പനിപ്പേ പിടിച്ചു ഞാന്‍ ചിരിക്കുന്നു .

ചാളത്തടി തുപ്പലിലാടുന്നു
കണ്ണുനീര്‍ കുത്തിയ കവിള്‍പുണ്ണ്
എനിക്ക് പ്രണയാര്ബുദമെന്നു
നിലവിളിക്കുന്നു ചങ്ങാതി .

കൊളിളക്കുന്നു കാറ്റു
മണ്ണിലും മനസിലും ശവമന്‍്ജം
രാത്രിയും പ്രണയവും യാത്രയാകുന്നു .

കാത്തിരുന്നവളെ കാത്തിരുന്നു
കടലോരകവിളില്‍
നുണക്കുഴികുത്തി കാത്തിരുന്നു
കൈത്തിരി കുഴഞ്ഞു വീഴുന്നു
കിനാവല്ലി കത്തുന്നു .

മറന്നുപോയ പ്രണയം തേടി
നക്ഷത്രങ്ങള്‍
ഭൂമിയില്‍ പെയ്തിറങ്ങുന്നു .

17th March 1992

No comments:

Post a Comment